തരവത്ത് അമ്മാളു അമ്മ
1873 ഏപ്രില്‍ 26 ന്
പാലക്കാട്ട് ജില്ലയിലെ തരവത്ത് കുടുംബത്തില്‍ ജനിച്ചു. തരവത്ത് കുമ്മിണിയമ്മയും
ചിങ്ങച്ചംവീട്ടില്‍ ശങ്കരന്‍ നായരുമാണ് മാതാപിതാക്കള്‍. ഡോ. ടി. എം. നായരുടെ
സഹോദരി. സ്വപരിശ്രമത്താല്‍ മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും അവഗാഹം നേടി.
മൂന്നു തവണ വിവാഹം കഴിച്ചു. കൊച്ചി മഹാരാജാവ് സാഹിത്യ സഖി ബിരുദം നല്കാന്‍
തയ്യാറായെങ്കിലും അവര്‍ അതു സ്വീകരിച്ചില്ല. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം
തിരുനാള്‍,
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടു കടത്തിയപ്പോള്‍ അദ്ദേഹത്തിനും
കുടുംബത്തിനും അഭയം നല്‍കുക വഴി തിരുവിതാംകൂര്‍ ചരിത്രത്തിലും ഇടം നേടി. 1936 ജൂണ്‍ 6 ന് അന്തരിച്ചു. മൗലിക കൃതികള്‍
കൂടാതെ സംസ്കൃതത്തില്‍ നിന്നും തമിഴില്‍ നിന്നും ഒട്ടേറെ കൃതികള്‍ മലയാളത്തിലേക്കു
പരിഭാഷപ്പെടുത്തി. കുംഭകോണം ടി. എസ്. സ്വാമി ഒരു ഇംഗ്ലീഷ് നോവലിനെ ആധാരമാക്കി
രചിച്ച ഒരു തമിഴ് ഗ്രന്ഥത്തിന്‍റെ പരിഭാഷയാണു “കോമളവല്ലി”. ‘സത്യം ജയതി നാന്യതം’ എന്ന ആപ്തവാക്യത്തെ ഈ നോവല്‍
ദൃഷ്ടാന്തീകരിക്കുന്നു. മനുഷ്യനിര്‍മിതങ്ങളായ കപടകവാടങ്ങള്‍ ഒന്നൊന്നായി
സാവധാനത്തില്‍ ഭേദിച്ച് സത്യം ജയം പ്രാപിക്കുന്നത് ഈ നോവലില്‍ നമുക്ക് കാണാം.
പതിനഞ്ചു വയസ്സുമാത്രം പ്രായമുള്ള ഈ കഥാനായികയുടെ പരിശുദ്ധമായ മനോഗതിയും ദുര്‍ഘടം
നിറഞ്ഞ ജീവിതഗതിയും വായനക്കാരുടെ മനസ്സില്‍ സത്യശ്രദ്ധ, അത്ഭുതം, സന്താപം ഇവയെ അങ്കുരിപ്പിക്കും.
സ്വാര്‍ത്ഥപരിത്യാഗം, പരോപകാര
തല്പരത, ദീനദയാലുത്വം, പാപഭീരുത്വം, പിതൃഭക്തി, കര്‍ത്തവ്യ കര്‍മ്മാനുഷ്ഠാനം, ദൃഡനിശ്ചയം, ചാരിത്ര്യശുദ്ധി, അശ്രാന്തപരിശ്രമം, ദുഃഖസഹനം, ഈശ്വരവിശ്വാസം, യുക്തായുക്ത വിവേചനം, ധൈര്യം, ഗൗരവം എന്നിങ്ങനെ അനവധി സല്‍ഗുണങ്ങള്‍
ഈ കഥാനായികയില്‍ നിന്നു നമുക്ക് ഗ്രഹിക്കാം.
“കോമളവല്ലി” (നോവല്‍). കോഴിക്കോട്: നോര്‍മന്‍
പ്രിന്‍റിംഗ്, 1948 - 1-ാം പതിപ്പ് 1935 ല്‍ രണ്ടു ഭാഗങ്ങളായി
പ്രസിദ്ധീകരിച്ചു. “ബാലബോധിനി” (നോവല്‍) - 3-ാം പതിപ്പ് (ബാലസാഹിത്യം), തൃശൂര്‍: ഭാസ്കരവിലാസം, 1918.
“ഭക്തമാലയിലെ
ചെറുകഥകള്‍” “ബുദ്ധചരിതം” . തൃശൂര്‍:ഭാരതവിലാസം, 1913. “ബുദ്ധഗാഥ”. തൃശൂര്‍: മംഗളോദയം. “ഒരു തീര്‍ത്ഥയാത്ര” (യാത്രാവിവരണം). കോഴിക്കോട്:
നോര്‍മന്‍ പ്രിന്‍റിംഗ് ബ്യൂറോ, 1925. “കൃഷ്ണഭക്തി ചന്ദ്രിക” (നാടകം - വിവര്‍ത്തനം) തൃശൂര്‍
:ഭാരതവിലാസം, 1912. “ഭക്തമാല” (വിവര്‍ത്തനം) - പാലക്കാട്: കാമ്പ്രം, 1907.
“ശിവഭക്തവിലാസം” - 2-ാം പതിപ്പ് (വിവര്‍ത്തനം).
കോഴിക്കോട്: നോര്‍മന്‍ പ്രിന്‍റിംഗ് ബ്യൂറോ, 1925. “സര്‍വവേദാന്ത സിദ്ധാന്ത സംഗ്രഹം” (വിവര്‍ത്തനം). “ശ്രീശങ്കര വിജയം”. “ലീല” (നോവല്‍ - വിവര്‍ത്തനം) .
കോഴിക്കോട്: നോര്‍മന്‍ പ്രിന്‍റിംഗ് ബ്യൂറോ, 1952.
ആനി തയ്യില്‍
1920 ഒക്ടോബര്‍ 11 ന് ജോസഫ് മേരി ദമ്പതികളുടെ മകളായി തൃശൂര്‍ ജില്ലയിലെ
ചെങ്ങലൂര്‍ കാട്ടുമാന്‍ വീട്ടില്‍ ജനിച്ചു. സമസ്തകേരള സാഹിത്യ പരിഷത്ത്, കേരള സാഹിത്യ അക്കാദമി അംഗം, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എന്നീ
നിലകളില്‍ പ്രവര്‍ത്തിച്ചു. അഭിഭാഷക, രാഷ്ട്രീയ പ്രവര്‍ത്തക എന്നീ
മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചു. കേരള നിയമസഭ (1945-51)
ല്‍
അംഗമായിരുന്നു. 1993 ഒക്ടോബര്‍ 20 പ്രജാമിത്രം ദിനപത്രത്തിന്‍റെയും വനിത മാസികയുടെയും
എഡിറ്റര്‍ ആയിരുന്നു.
സാഹിത്യത്തിന്‍റെ വിവിധ മേഖലകളില്‍ തന്‍റേതായ വ്യക്തിമുദ്ര
പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള എഴുത്തുകാരിയാണ് ആനി തയ്യില്‍. മതപരമായ തന്‍റെ
കാഴ്ചപ്പാടുകളുടെ സഫലീകരണമാണ് “ക്രിസ്തുമരിച്ച ദിവസം” എന്ന ഗ്രന്ഥം. ക്രിസ്തുവിന്‍റെ
പീഡനാനുഭവത്തെ സംബന്ധിച്ച ധ്യാനഗ്രന്ഥങ്ങള്‍ പലതും ഇതിനു മുമ്പും
ഉണ്ടായിട്ടുണ്ടെങ്കിലും കേട്ടുകേള്‍വികളെയും ഊഹാപോഹങ്ങളെയും ആശ്രയിക്കാതെ വേദപുസ്തകങ്ങളെ
മാത്രമാശ്രയിച്ചു കൊണ്ടുള്ള ധ്യാനഗ്രന്ഥം വേറെ ഉണ്ടായിട്ടില്ല. വളരെ ലളിതമായ ഭാഷയില്‍
മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിലുള്ള ശൈലിയാണ് ഈ ഗ്രന്ഥത്തില്‍
അവതരിപ്പിച്ചിരിക്കുന്നത്. ഭക്തിയുടെയും വിശ്വാസത്തിന്‍റെയും പിന്‍ബലത്തോടെ
അതുല്യമായ രചനാപാടവം കാഴ്ചവയ്ക്കുന്ന മതപരമായ ഒരു ഗ്രന്ഥമാണിത്. യേശുദേവന്‍റെ
പാദാരവിന്തങ്ങളില്‍ അര്‍പ്പിക്കുന്ന പുഷ്പങ്ങള്‍ തന്നെയാണ് ഈ പുസ്തകം.
ഈശ്വരനെക്കുറിച്ചുള്ള ഒരു ഗ്രന്ഥം എഴുതുമ്പോഴുണ്ടാകുന്ന പ്രധാനവെല്ലുവിളി പണ്ടു
മുതല്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കാതിരിക്കുക എന്നുള്ളതാണ്. അതില്‍ ലേഖിക
വിജയിച്ചിരിക്കുന്നുവെന്ന് ഓരോ ലേഖനങ്ങളും തെളിയിക്കുന്നുണ്ട്.
ഗ്രന്ഥത്തിലെ ആദ്യലേഖനമായ ക്രിസ്തുമരിച്ച ദിവസം ചര്‍ച്ച
ചെയ്യുന്നത് ലോകം കണ്ട സഹനത്തിന്‍റെ ദിവസത്തെക്കുറിച്ചാണ്. ലോകത്തിന് ദൈവപുത്രന്‍
നല്കുന്ന സന്ദേശം മുഴുവന്‍ ആ ഒരു ദിവസത്തിലെ ക്രിസ്തുവിന്‍റെ വാക്കുകളിലും പ്രവര്‍ത്തികളിലും
സാന്ദ്രീഭവിച്ചു നില്‍ക്കുന്നതായി ഗ്രന്ഥകര്‍ത്രി കണ്ടെത്തി. ഫറവോ ചക്രവര്‍ത്തിയുടെ
ഭരണത്തിന്‍ കീഴില്‍ ഇസ്രായേലു കാര്‍ ഈജിപ്തിലനുഭവിച്ച പീഡനങ്ങളും അതില്‍ നിന്നു
മോശയുടെ സഹായത്തോടെ ദൈവം അവരെ മോചിപ്പിക്കുന്നതുമായ കഥ വളരെ ഭംഗിയായി തന്നെ ആനി
പറഞ്ഞുതരുന്നു. കൂടാതെ പെസഖാ പെരുനാളാചരണത്തിന്‍റെ പ്രാധാന്യവും അതിനു പിന്നിലുള്ള
ഐതിഹ്യവും ഇതിലൂടെ വ്യക്തമാക്കുന്നു. ക്രിസ്തീയമായ ആചാരങ്ങളെക്കുറിച്ച്
അറിവില്ലാത്ത സാധരണക്കാരായ ഇതര മതവിശ്വാസികള്‍ക്കും മനസ്സിലാകുന്ന ലളിത സുന്ദരമായ
ആഖ്യാനശൈലിയാണ് ഗ്രന്ഥം പിന്‍തുടരുന്നത്. ഏതു വിശ്വാസവും ജനങ്ങളെ നډയിലേക്ക് നയിക്കാന്‍ ഉതകുന്നവയായിരിക്കണം. ക്രിസ്തുവിന്‍റെ
ജീവിതം എന്നും മനുഷ്യന് വഴികാട്ടിയാണ്. സ്വന്തം ജീവന്‍ പോലും മറ്റു മനുഷ്യരുടെ നډയ്ക്ക് വേണ്ടി ബലി നല്‍കാന്‍ കഴിയുന്ന ഒരു മനസ്സാണ് എല്ലാവര്‍ക്കും
വേണ്ടത്. അതിനുവേണ്ടിയാകണം ഓരോ മനുഷ്യജډവും. ഇത് ഉത്ഘോഷിക്കുന്നതാണ് ക്രിസ്തുമരിച്ച ദിവസം എന്ന ആദ്യ
ലേഖനം.
കുട്ടിക്കുഞ്ഞു തങ്കച്ചി
ഇരയിമ്മന്‍ തമ്പിയുടെ മകള്‍. 1820 ല്‍ കൊല്ലവര്‍ഷം 995 ല്‍ ജനനം. കുട്ടിക്കുഞ്ഞു
തങ്കച്ചിയുടെ അമ്മയും അച്ഛനും തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധുത്വം
ഉള്ളവരായിരുന്നു. തിരുവനന്തപുരം കോട്ടയ്ക്കകത്ത് കിഴക്കേ മഠത്തിലാണ്
കുട്ടിക്കുഞ്ഞു തങ്കച്ചി ബാല്യകാലം മുതല്‍ക്ക് അമ്മയൊന്നിച്ച് താമസിച്ചു വന്നത്.
കിഴക്കേ മഠത്തില്‍ കുട്ടിക്കുഞ്ഞുതങ്കച്ചി എന്നാണ് അക്കാലത്ത്
അറിയപ്പെട്ടിരുന്നത്. ശരിയായ പേര് ലക്ഷ്മി പിള്ള എന്നായിരന്നു. ഏഴാമത്തെ വയസ്സില്‍
എഴുത്തിനിരുത്തി. തുടര്‍ന്ന് അന്നത്തെ രീതിയനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം
നേടിത്തുടങ്ങി. ഒന്നു രണ്ട് കൊല്ലം കൊണ്ട് തമിഴും മലയാളവും നല്ലതുപോലെ എഴുതാനും
വായിക്കാനും വശമാക്കി. അത്യാവശ്യം കണക്കും പഠിച്ചു. 1904 വരെയാണ് കുട്ടിക്കുഞ്ഞു
തങ്കച്ചിയുടെ ജീവിതകാലം.
സമ്പൂര്‍ണ്ണായ മൂന്നു ആട്ടക്കഥകളും, ഏതാനും കിളിപ്പാട്ടുകളും കീര്‍ത്തനങ്ങളും
തിരുവാതിരപ്പാട്ടുകളും തുളളലുകളും ഉള്‍പ്പടെ പതിനെട്ടിലേറെ കൃതികള്‍
കുട്ടിക്കുഞ്ഞു തങ്കച്ചിയുടേതായുണ്ട്. അച്ഛനായ ഇരയിമന്‍ തമ്പിയുടെ സ്വാധീനം അനുഗുണം
എന്നു വിശേഷിപ്പിക്കാവുന്ന വിധത്തില്‍ പ്രകടമായിരുന്നു അവരുടെ കൃതികളില്‍.
എങ്കിലും ഭക്തിയും, രാജഭക്തിയും
നിറഞ്ഞുനില്‍ക്കുന്ന ആ കൃതികള്‍ ഒരു കാലഘട്ടത്തിന്‍റെ പ്രതിഫലനം തന്നെയായിരുന്നു.
അവയ്ക്ക് അക്കാലത്ത് വേണ്ടത്ര പ്രചാരണവും ലഭിച്ചിരുന്നു. എട്ടുകാശുവിലയുള്ള
അന്നത്തെ അച്ചടിപുസ്തകങ്ങളുടെ കൂട്ടത്തില്‍ തങ്കച്ചിയുടെ കൃതികളും ചാലകമ്പോളത്തില്‍
കിട്ടുമായിരുന്നു. മാത്രമല്ല, കവിത വായിച്ചു കേള്‍പ്പിക്കാനും അവരുടെ അഭിപ്രായങ്ങള്‍
അറിയാനും അവരെക്കൊണ്ട് കവിത തിരുത്തിക്കാനും മറ്റുമായി ദിവസവും ആള്‍ക്കാര്‍
കിഴക്കേ മഠത്തില്‍ ചെല്ലുമായിരുന്നതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
കുട്ടിക്കുഞ്ഞു തങ്കച്ചി അവരുടെ ജീവിതകാലത്തില്‍ പ്രധാനപ്പെട്ട ഒരു കവി ആയിരുന്നു
എന്നതിന്‍റെ സൂചനകളാണ് ഇതെല്ലാം.
കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ ശ്രീമതി സ്വയംവരം എന്ന ആട്ടക്കഥയിലെ
ഏതാനും വരികളാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. സംഗീതവുമായുള്ള വരികള്‍
ആട്ടക്കഥയ്ക്കുവേണ്ടി ചേരുവകള്‍ എല്ലാംതന്നെ കൃത്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്, ശ്രീമതി സ്വയംവരത്തില്‍
രാജലക്ഷ്മി
1930 ജൂണ്‍ 2 ന്
പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ തേക്കത്ത് അമയങ്കോട്ട് തറവാട്ടില്‍
ജനിച്ചു. മാരാത്ത് അച്യുതമേനോന്‍റെയും കുട്ടിമാളു അമ്മയുടെയും മകള്‍. ബനാറസ്
ഹിന്ദു കോളേജില്‍ നിന്ന് എം. എസ്. സി. ബിരുദം നേടി. പന്തളത്തും ഒറ്റപ്പാലത്തും എന്‍.
എസ്. എസ്. കോളേജുകളില്‍ ഫിസിക്സ് ലക്ചററായി സേവനം അനുഷ്ഠിച്ചു. 1965 ജനുവരി 18 ന് മരണം. 1956 ല്‍ പ്രസിദ്ധീകരിച്ച “മകള്‍” എന്ന നീണ്ടകഥ കൊണ്ടു തന്നെ
രാജലക്ഷ്മി ശ്രദ്ധേയയായിത്തീര്‍ന്നു. തുടര്‍ന്ന് ധാരാളം കഥകളും ‘കുമിള’ എന്ന ഗദ്യകവിതയും
പ്രസിദ്ധീകരിച്ചു. “ഒരു
വഴിയും കുറെ നിഴലുകളും”, “ഞാനെന്ന ഭാവം”, “ഉച്ചവെയിലും ഇളം നിലാവും” (അപൂര്‍ണം) എന്നീ ഖണ്ഡശ
പ്രസിദ്ധീകരിച്ച നോവലുകളാണ്. “ഒരു വഴിയും കുറെ നിഴലുകളും” എന്ന നോവലിന് 1960 ലെ കേരള സാഹിത്യ അക്കാദമി
അവാര്‍ഡ് ലഭിച്ചു. “രാജലക്ഷ്മിയുടെ
കഥകള്‍” (1993). ‘പരാജിത’ എന്ന കഥയില്‍ ഭര്‍ത്താവും മകനും അകലെയായിപ്പോയ ഒരു
സ്ത്രീയുടെ മനോവികാരങ്ങള്‍ തുറന്നു കാണിക്കുന്നു. ഭര്‍ത്താവ് ഉപരിപഠനത്തിനായി
ഇംഗ്ലണ്ടിലും മകന്‍ ബാംഗ്ലൂരില്‍ ബോര്‍ഡിംഗിലും. തനിച്ചായ അവരും റിസര്‍ച്ച്
ചെയ്യുന്നു. പലപ്പോഴും അവരുടെ ചിന്തകള്‍ വഴി തെറ്റിപ്പോകുന്നു. രക്ഷപ്പെടാന്‍ മകനെ
കാണാനെത്തുമ്പോഴേക്കും അവന്‍ അവരില്‍ നിന്ന് വളരെയകലെയാണെന്ന് ഖേദപൂര്‍വ്വം
തിരിച്ചറിയുന്നു. ഒറ്റപ്പെട്ടുപോകുന്ന ഒരു സ്ത്രീയുടെ വിഹ്വലതകള്‍ മുഴുവനും ഈ
കഥയിലുണ്ട്.
കടത്തനാട്ട് മാധവിയമ്മ
കടത്തനാട്ട് രാജവാഴ്ചയുടെ പരിധിയില്‍ ഇരങ്ങണ്ണൂര്‍ അംശത്ത്
കീഴ്പ്പള്ളി എന്ന നായര്‍ തറവാട്ടില്‍ കൊല്ലവര്‍ഷം 1084 ഇടവത്തില്‍ ജനിച്ചു.
കീഴ്പ്പള്ളി കല്യാണിയമ്മയുടെയും തിരുവോത്ത് കണ്ണക്കുറുപ്പിന്‍റെയും മകള്‍.
സ്വാതന്ത്ര്യസമരസേനാനിയും ദേശീയനേതാക്കന്‍മാരുടെ ഇടയില്‍ പത്രാധിപര്‍ എന്ന
പേരിലറിയപ്പെടുന്നതുമായ ശ്രീ. എ. കെ. കുഞ്ഞികൃഷ്ണ നമ്പ്യാരാണ് മാധവിയമ്മയുടെ ഭര്‍ത്താവ്.
“ജീവിത
തന്തുക്കള്‍” (ചെറുകഥ), “തച്ചോളി ഒതേനന്‍” (ജീവചരിത്രം), “പയ്യംവെള്ളി ചന്തു” (നോവല്‍), “കാല്യോപഹാരം”, “ഗ്രാമശ്രീകള്‍”, “കണിക്കൊന്ന”, “മുത്തച്ഛന്‍റെ കണ്ണുനീര്‍”, “ഒരു പിടി അവില്‍”, “കടത്തനാട്ടു മാധവിയമ്മയുടെ
കവിതകള്‍” (കിവത, 1990) എന്നീ കൃതികളാണ് പ്രസിദ്ധീകരിച്ചത്. പുരാണങ്ങളില്‍ നിന്നും
ചുറ്റുപാടുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കവിതകള്‍ രചിച്ച എഴുത്തുകാരിയാണ്
കടത്തനാട്ട് മാധവിയമ്മ. ഭാരത്തിലെ പ്രമുഖ വ്യക്തികളോടുള്ള ആദരവും അവരുടെ കൃതികളില്‍
കാണാം. മാനുഷിക നന്‍മകള്‍ നഷ്ടപ്പെടുന്നതില്‍ ദുഃഖിതയായ മാധവിയമ്മയുടെ ‘അന്ധബാല്യം’ എന്ന കവിതയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.
അന്ധനായ യാചക ബാലന്‍റെ ദൈന്യത ഈ കവിതയ്ക്കു വിഷയമാകുന്നു. യാചക
പ്രശ്നമല്ലിപ്പൊഴെന്‍ ചിത്തത്തില്‍ വേദന, വേദന, യൊന്നുമാത്രം ജീവിതത്തിന്‍റെ
പെരുവഴിപ്പൊന്തയില്‍ കൂടു നിര്‍മ്മിക്കും കുരുവിക്കുഞ്ഞേ ഓട്ടം നിറുത്തിയ
വാഹനത്തിങ്കല്‍ നീ യൊറ്റയ്ക്ക്ാടേിക്കയറിവന്നു നമ്മുടെ ജീവിതയാത്രയില്‍ നാം
നിത്യവും കാണുന്ന ഹൃദയഭേദകമായ ദൃശ്യങ്ങളില്‍ ഒന്നാണ് ഇത്. ഇതിനെ വളരെ ഹൃദ്യമായി
ആവിഷ്കരിക്കാന്‍ മാധവിയമ്മയ്ക്ക് കഴിയുന്നു. സഹജീവികളോടുള്ള അനുകമ്പ അന്ധനായ യാചക
ബാലനെ കണ്ടപ്പോള്‍ ഉണ്ടായ മാതൃസഹജമായ വാല്‍സല്യവും കവിതയില്‍ അവതരിപ്പിക്കുന്നു.
അന്ധമാം കണ്‍കളിലാര്‍ദ്രമാം ഭാവത്തില്‍, ചെഞ്ചിട ചിന്നിയ ചെന്നിയിങ്കല്‍
ആയിരം ചുംബനം വാരി വിതറുമ്പോള്‍ ഈയമ്മ, കുഞ്ഞേ, കൊതിച്ചുപോയോ
No comments:
Post a Comment